തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമർശം.
ഇതിലും വലിയ തടസങ്ങൾ നീക്കിയിട്ടുണ്ട്. സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്. പ്രതിഷേധക്കാർ കാര്യങ്ങൾ മനസിലാക്കട്ടേയെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം എന്തായാലും വരും. പറയുന്ന സമയത്തുതന്നെ നിർമാണം പൂർത്തിയാക്കി വിഴിഞ്ഞത് കപ്പലുകൾ വരുമെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. ഇതിൽ ആർക്കും സംശയം വേണ്ട. നാഷണൽ ഹൈവേ, ഗെയ്ൽ പൈപ്പ്ലൈൻ എന്നിവ ഈ സർക്കാർ വന്നശേഷം നടപ്പാക്കിയ കാര്യങ്ങളാണെന്ന് ഓർത്താൽ നല്ലതാണെന്നും മന്ത്രി പറഞ്ഞു.
സമരക്കാർ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിന് സർക്കാർ കൃത്യമായ തീരുമാനം എടുത്തു. ഏഴാമത്തേത്തിൽ പഠനം നടത്തുന്നതിനായി കമ്മിറ്റിയുണ്ടാക്കി. ഒരാഴ്ചയെങ്കിലും നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നേ കരുതാനാകൂവെന്നും മന്ത്രി പറഞ്ഞു.