gnn24x7

ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ

0
224
gnn24x7

ദുബായ്: ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ. 2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ഈ വിസ്മയ മന്ദിരം നേട്ടങ്ങളുടെ പതിറ്റാണ്ടു പൂർത്തിയാക്കി. ഹോട്ടൽ, താമസ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ വിസ്മയ സമുച്ചയം. അകത്തളങ്ങളെ അലങ്കരിക്കുന്നത് രാജ്യാന്തര കലാകാരന്മാരുടെ ആയിരത്തിലേറെ സൃഷ്ടികളാണ്. ലോകത്ത് ഏറ്റവും സന്ദർശകർ എത്തുന്ന കേന്ദ്രമാണിത്. ഒട്ടേറെ ആഘോഷങ്ങൾക്കും വേദിയാകുന്നു. 6 വർഷം കൊണ്ടാണ് ബുർജ് ഖലീഫ നിർമിച്ചത്. 2.2 കോടി മണിക്കൂർ മനുഷ്യാധ്വാനം വേണ്ടിവന്നതായി കണക്കാക്കുന്നു. 2011ൽ അറബ് രാജ്യങ്ങളിലെ മികച്ച നിര്‍മിതിക്കുള്ള എംഇഇഡി (മീഡ്) മിഡില്‍ ഈസ്റ്റ് അവാര്‍ഡ് നേടി.

കെട്ടിടത്തിന്റെ ‘അറ്റ് ദ് ടോപ്പിൽ’ നിന്നു നോക്കിയാൽ ദുബായിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാം. ആദ്യം 125ാം നിലയിലും തുടർന്ന് 148ാം നിലയിലുമായിരുന്നു നിരീക്ഷണകേന്ദ്രം. ഇപ്പോൾ 152, 153, 154 നിലകളിൽ ഔട് ഡോർ ബാൽക്കണിയോടു കൂടിയ രാജകീയ സ്വീകരണമുറിയുണ്ട്. അതായത് 575 മീറ്റർ ഉയരത്തിലിരുന്നു സന്ദർശകർക്ക് സംഗീതം ആസ്വദിച്ചു ഭക്ഷണം കഴിക്കാം.

സിനിമാക്കാരുടെ സ്വന്തം

ഹോളിവുഡ് ചിത്രമായ മിഷൻ ഇംപോസിബിൾ: ഗോസ്റ്റ് പ്രോട്ടോകോൾ ഇവിടെ ചിത്രീകരിച്ചിരുന്നു. ബുർജ് ഖലീഫയുടെ ഉയരങ്ങളിലായിരുന്നു നായകനായ ടോം ക്രൂസിന്റെ സ്റ്റണ്ട് രംഗങ്ങൾ.

സവിശേഷതകള്‍

828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് പാരിസിലെ ഈഫൽ ടവറിനേക്കാൾ മൂന്നിരട്ടിയോളം വലുപ്പമുണ്ട്. 95 കിലോമീറ്റർ അകലെ നിന്നു കാണാനാകും.

ഏറ്റവും കൂടുതൽ നിലകൾ, ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണകേന്ദ്രം, ഏറ്റവും കൂടുതൽ ഉയരത്തിലേക്കു പോകുന്ന എലിവേറ്റർ തുടങ്ങിയവയും ബുർജ് ഖലീഫയുടെ പേരിലുള്ള റെക്കോഡുകളാണ്. എലിവേറ്റർ സെക്കൻഡിൽ 10 മീറ്റർ ഉയരത്തിലെത്തും. 124ാം നിലയിലെത്താൻ ഒരു മിനിറ്റ് മതി.

നിർമാണത്തിന് 3,30,000 ഘന മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. 39,000 ടൺ സ്റ്റീൽ, 103,000 ചതുരശ്ര മീറ്റർ സ്ഫടികം, 15,500 ചതുരശ്ര മീറ്റർ സ്റ്റീൽ പാളി എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.



gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here