റിയാദ്: പ്രവാസികളുടെ പരാതികളും ആവശ്യങ്ങളും പരിഹരിക്കുന്നതിനൊപ്പം നിക്ഷേപ സാധ്യതകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനും ഏകജാലക സംവിധാനം സർക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. വൈകാതെ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം ദമ്മാമിൽ മാധ്യമങ്ങളോട് പറഞ്ഞു. നവയുഗം സാംസ്കാരിക വേദി ഏർപ്പെടുത്തിയ സഫിയ അജിത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ അദ്ദേഹം ദമ്മാം ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.
ചില പ്രവാസി സംരംഭകർ ആത്മഹത്യ ചെയ്‍തത് ഉൾപ്പടെയുള്ള പ്രശ്നങ്ങളുണ്ടായി. പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ചുവപ്പു നാടയുടെ സങ്കീർണതകൾ ഇല്ലാതാക്കി വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിക്ഷേപങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യവും ഏകജാലക സംവിധാനത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റവന്യു വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ദൗത്യമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
നാല് വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കും. പ്രവാസികളുടെ ഭൂമികൾ അവർ ചുമതലപ്പെടുത്തുന്ന ആളിന്റെ സാന്നിധ്യത്തിൽ മാത്രമേ അളക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കും. മുഴുവൻ രേഖകളും വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന അതിപ്രധാന നിലയിലേക്ക് കേരളം മാറുകയാണ്. ഇത് ജനങ്ങളെ ബോധവത്കരിക്കുന്നതിന് കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സാക്ഷരതാ യജ്ഞത്തിന് സമാനമായി ‘ഇ-സാക്ഷരതാ യജ്ഞ’ത്തിന് റവന്യുവകുപ്പ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88