ഡബ്ലിന്‍: വാടക നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ട് പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമങ്ങൾ ചെറുകിട ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്നെന്ന് ആരോപണം. വന്‍കിട ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളെ സ്പർശിക്കപോലും ചെയ്യാതെ വാടകയ്ക്ക് നല്‍കുന്നതിനായി രണ്ടാമത്തെ വീട് വാങ്ങിയവരെയുള്‍പ്പടെ പുതിയ നിയമം കുഴപ്പത്തിലാക്കുകയാണെന്നാണ് വിമര്‍ശനം. ഈ മേഖലയില്‍ നിന്നും ഭൂവുടമകളുടെ കൂട്ട പലായനത്തിന് വഴിയൊരുക്കുന്നതാണ് റെന്റ്-പ്രഷര്‍ സോണ്‍ നിയമങ്ങളും ഉയര്‍ന്ന നികുതിയുമെന്നും ഈ നടപടികള്‍ ദ്വിതല വാടക വിപണി സൃഷ്ടിക്കുമെന്നും ചെറുകിട വാടകക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. വാടകക്കാരില്ലാത്ത വസ്തുവകകളും മറ്റും ആര്‍ടിബി കണക്കുകളില്‍ ഇപ്പോഴും സജീവ പാട്ടമായാണ് കണക്കാക്കുന്നത്.
രണ്ടാമതൊരു വീടില്‍ കൂടി നിക്ഷേപമിറക്കി വാങ്ങിയ ശേഷം അതിലൊന്ന് വാടകയ്ക്ക് നല്‍കാമെന്ന് കരുതിയ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഇപ്പോള്‍ കുടുക്കിലായിരിക്കുകയാണ്. കൂടുതല്‍ വീടുകള്‍ വാങ്ങി കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് ‘വാടകവ്യാപാരം’ ചെയ്യുന്നവര്‍ പക്ഷെ വലിയ പരിക്കില്ലാതെ രക്ഷപ്പെടുന്നുണ്ട്. അത്തരം കൂടുതല്‍ വീടുകളുള്ള കമ്പനികളിലേക്ക് നിക്ഷേപം നടത്താനുള്ള മൂലധനം ഇല്ലാത്തവര്‍ക്കാണ് പ്രശ്നം നേരിടേണ്ടി വരുന്നത്. അന്താരാഷ്ട്ര ഫണ്ടുകള്‍ക്ക് വേണ്ടി ചെറുകിട ഭൂവുടമകളെ ബലിയാടാക്കുകയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓക്ഷണേഴ്സും വാല്യുവേഴ്സും (ഐ പി എ വി) ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷനും (ഐ പി ഒ എ) പറയുന്നു. ഇത് വന്‍കിട ഭൂഉടമകള്‍ക്ക് വന്‍ തോതില്‍ വാടക വര്‍ധിപ്പിക്കുന്നതിന് അവസരം നല്‍കുന്നതാണെന്ന് ഐ പി എ വിയുടെ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഡേവിറ്റ് കുറ്റപ്പെടുത്തുന്നു. പ്രാദേശിക ഭൂഉടമകളോടും ഇന്‍സ്റ്റിറ്റിയൂഷണല്‍ ലാന്റ് ലോര്‍ഡുകളോടും വ്യത്യസ്ത സമീപനമാണ് സര്‍ക്കാരിനുള്ളത്. ഒരു പോലെ പരിഗണിക്കുന്നതിന് പകരം ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളേയും സ്വകാര്യ ചെറുകിടക്കാരേയും വേറിട്ട മാനദണ്ഡങ്ങളിലാണ് കാണുന്നത്.