ഗാര്‍ഹികപീഡനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം അയർലണ്ട് നീതിന്യായ വകുപ്പ് പുറത്തിറക്കി. ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നവരുണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ ഇന്നലെ അവതരിപ്പിച്ചു. Irish College of General Practitioners (ICGP) ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
Listen, Inquire, Validates, Enhance safety, Support എന്നീ അഞ്ച് കാര്യങ്ങളിലൂടെയാണ് LIVES എന്ന വാക്കിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഗാര്‍ഹികപീഡനം എന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യാനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാര്‍ഹികപീഢനം നേരിടുന്നവരെ തിരിച്ചറിയാനും, സഹായം നല്‍കാനും ജിപിമാര്‍ക്ക് എളുപ്പത്തില്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. പീഢനത്തിന് ഇരയായവരെ അത് പുറത്തുപറയാന്‍ സഹായിക്കാനും, ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നും സഹായം ലഭ്യമാക്കാനും ജിപിമാര്‍ക്ക് സാധിക്കും. കോവിഡ് കാലത്ത് ഗാര്‍ഹികപീഢനം വര്‍ദ്ധിച്ചിരിക്കുന്നു എന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.