അപേക്ഷയുമായി വരുന്നവരെ ‘വെടിവെച്ചിടാനല്ല’ ഈ തോക്ക്.. തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം വില്ലേജ് ഓഫിസർക്കു മാത്രം.സ്വന്തമായി തോക്കുള്ള സംസ്ഥാനത്തെ ഏക വില്ലേജ് ഓഫിസ് ഇടുക്കി ജില്ലയിലെ വണ്ടൻമേടാണ്.
വണ്ടൻമേട് വില്ലേജ് ഓഫിസ്രാജഭരണകാലത്തു നൽകിയതാണ് ഈ നീളൻ തോക്ക്.വില്ലേജ് ഓഫിസർ ഇരിക്കുന്ന മുറിക്കരികിലാണു തോക്കിന്റെ ‘ഇരിപ്പിടം’. ഏലം വ്യാപാരത്തിലൂടെ ഏറ്റവുമധികം നികുതി വരുമാനമുണ്ടാക്കിയത് വണ്ടന്മേട്, ഉടുമ്പൻചോല, ശാന്തൻപാറ വില്ലേജുകളായിരുന്നു. ഓഫിസിൽ കരമായി ലഭിച്ചിരുന്ന പണവും മറ്റും തലയിൽ ചുമന്നാണ് ദേവികുളത്തെ ട്രഷറിയിൽ എത്തിച്ചിരുന്നത്.കൊടുംകാട്ടിലൂടെ പണവുമായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ജീവനക്കാർ ട്രഷറിയിലെത്തിയിരുന്നത്.
വണ്ടൻമേട് വില്ലേജ് ഓഫിസിലെ പുരാതന രേഖകൾ ഇതിനുള്ള സുരക്ഷയ്ക്കാണ് തോക്ക് അനുവദിച്ചത്.പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാൻ കൊള്ളക്കാർ വന്നാൽ വെടിവച്ച് ഓടിക്കാൻ വണ്ടന്മേട്, ഉടുമ്പൻചോല, പൂപ്പാറ പകുതി വില്ലേജുകൾക്ക് 1932ൽ തിരുവിതാംകൂർ രാജഭരണകാലത്ത് തോക്ക് അനുവദിച്ചു. നികുതിപ്പണം ചുമക്കുന്ന ചുമട്ടുകാരുടെ കൂടെ ദേവികുളം വരെയുള്ള സവാരിക്കായി രണ്ടു കുതിരകളെയും നൽകി.
സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ വന്നപ്പോൾ പൂപ്പാറ പകുതിയിലെയും ഉടുമ്പൻചോലയിലെയും തോക്കുകൾ തിരിച്ചുകൊടുത്തു.എന്നാൽ, വണ്ടൻമേട്ടിലെ വില്ലേജ് ഓഫിസർമാർ ലൈസൻസ് കാലാകാലങ്ങളിൽ പുതുക്കി തോക്ക് ഓഫിസിൽ തന്നെ സൂക്ഷിക്കുന്നു.