കരാട്ടെ പരിശീലകയും ദേശീയതലത്തിലുള്ള കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തതുമായ 14 വയസുകാരിയെ പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പമേല അധികാരി എന്ന പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയെ ഒരു യുവാവ് ഭീഷണിപെടുത്തുന്നുണ്ടെന്നും അവൾക്ക് ഇത് സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക വിവരം.
പെൺകുട്ടി മൊബൈൽ ഫോണിന്റെ പാസ്‌വേഡ് അവളുടെ കൈയ്യിൽ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പമേല തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കിടാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മോഡലിംഗിനായി ഓഫറുകളും ലഭിക്കാൻ തുടങ്ങിയിരുന്നു.
അടുത്തിടെ മോഡലിങ് ജോലിയുമായി ബന്ധപ്പെട്ടാണ് യുവാവ് പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അവര്‍ നേരിൽ കാണുകയും തുടർന്ന് ഇവർ തമ്മിൽ അടുത്തിടപഴകുന്ന ചില ചിത്രങ്ങൾ യുവാവ് പകര്‍ത്തുകയും ചെയ്തു. എന്നാൽ മോശമായ രീതിയിലുള്ള യുവാവിൻ്റെ അഭ്യര്‍ഥന പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി കുടുംബം ആരോപിക്കുന്നു.