വടകര: ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ അഭിനന്ദിനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നു എംഎൽഎ ഓഫിസിലെ വിലാസത്തിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുതെന്നും കത്തിലുണ്ട്.
“എൻ. വേണുവിനെ അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. ‘‘സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക’’– എന്ന് കത്തിൽ പറയുന്നു.
റെഡ് ആർമി കണ്ണൂർ ആൻഡ് പിജെ ബോയ്സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. കെ.കെ.രമ കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.