ലണ്ടൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും തങ്ങളുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരോടുള്ള നന്ദിസൂചകമായി ചേർത്തത്.
ഡോക്ടർമാരായ നിക്ക് പ്രൈസും നിക്ക് ഹാർട്ടുമായിരുന്നു കോവിഡ് ബാധിതനായി നാലുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്ന ബോറിസിനെ ചികിൽസിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാർഥ പേരായ ലോറിയോടൊപ്പം മിഡിൽ നെയിമായി നിക്കോളാസ് എന്നുകൂടി ചേർത്തത്. കാരി സിമണ്ട്സ് തന്നെയാണ് ഇന്നലെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വിൽഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റേതാണ്.
മരണനിരക്കിൽ കുറവില്ല, ഇന്നലെ മരിച്ചത് 621 പേർ
ലോക്ഡൗൺ ഇളവുകളെക്കുറിച്ച് ബ്രിട്ടൻ ചിന്തിക്കുമ്പോഴും രാജ്യത്തെ ഭയാനകമായ സ്ഥിതിവിശേഷത്തിന് കുറവില്ല. മരണസംഖ്യയിൽ യൂറോപ്പിൽ ഏറ്റവും മുന്നിലുള്ള ഇറ്റലിക്ക് ഒപ്പമെത്തി നിൽക്കുന്ന ബ്രിട്ടന് (28,131) ഇപ്പോഴും ആശ്വസിക്കാൻ പറ്റിയ കണക്കുകളൊന്നും പുറത്തുവരുന്നില്ല. ഇന്നലെ മാത്രം മരിച്ചത് 621 പേരാണ്. ടെസ്റ്റിംങ് സംവിധാങ്ങൾ വിപുലമായതോടെ ദിനംപ്രതി രോഗികളാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ദിവസേന ആറായിരത്തോളം പേരാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവർ. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 182,260 ആണ്.
റോൾസ് റോയ്സും ജെസിബിയും പ്രതിസന്ധിയിൽ
കോവിഡ് കാലത്തിനുശേഷം ബ്രിട്ടനിലെ സാമ്പത്തിക രംഗം നേരിടാൻ പോകുന്ന തകർച്ചയുടെയും തിരിച്ചടിയുടെയും കൂടുതൽ സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഡിഗർ നിർമാതാക്കളായ ജെസിബിയുടെ രാജ്യത്തെ ഒമ്പത് നിർമാണ യൂണിറ്റുകളും മേയ് 31 വരെ പൂട്ടിയിടാൻ തീരുമാനിച്ചു. ഇതോടെ ഏഴായിരത്തോളം വരുന്ന തൊഴിലാളികൾ ഒരുമാസംകൂടി പകുതി ശമ്പളത്തിന് വീട്ടിലിരിക്കേണ്ട സ്ഥിതിയിലായി.
വിമാന എൻജിൻ നിർമാതാക്കളായ റോൾസ് റോയ്സും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ലോകമാകെ വിമാനനിർമാണം കുറയ്ക്കേണ്ട സ്ഥിതിയായതോടെ 8,000 ജോലികളാണ് ഇവിടെ ഒറ്റയടിക്ക് നഷ്ടമാകുന്നത്. 52,000 പേർ ജോലിചെയ്യുന്ന റോൾസ് റോയ്സിന് ബ്രിട്ടനിൽ മാത്രം 23,000 ജീവനക്കാരാണുള്ളത്. റോൾസ് റോയ്സിൽനിന്നും എൻജിൻ വാങ്ങിയിരുന്ന എയർബസ്, ബോയിങ് തുടങ്ങിയ കമ്പനികൾ വിമാനനിർമാണം മൂന്നിലൊന്നായി കുറച്ചതാണ് പെട്ടെന്നുണ്ടായ പ്രതിസന്ധിക്ക് കാരണം. ബ്രിട്ടീഷ് എയർവേും റയൺ എയറും ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പോലും ചിറകൊടിഞ്ഞ അവസ്ഥയിലാണ്. അടച്ചുറപ്പുണ്ടെന്ന് നമ്മൾ കരുതുന്ന കമ്പനികൾപോലും ഇത്തരത്തിൽ പ്രതിസന്ധിയിലാകുമ്പോൾ ചെറുകിട സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും സ്ഥിതി പറയേണ്ടതില്ലല്ലോ.
പ്ലാസ്മ ചികിൽസയ്ക്ക് സന്നദ്ധത അറിയിച്ച് 6500 പേർ
രാജ്യത്ത് രോഗം ഭേദമായവരുടെ രക്തം ഉപയോഗിച്ചുള്ള പ്ലാസ്മ ചികിൽസയ്ക്ക് സമ്മതമറിയിച്ച് 6500 പേർ പേരു റജിസ്റ്റർ ചെയ്തു. രോഗം ഭേദമായ 148 പേർ ഇതിനായി രക്തദാനത്തിനും തയാറായിട്ടണ്ട്. അടുത്തദിവസം സെന്റ് തോമസ് ആശുപത്രിയിൽ ഈ ചികിൽസയ്ക്ക് തുടക്കം കുറിക്കും.
മരിക്കുന്നവരിൽ 52 ശതമാനവും 80 വയസിനു മുകളിലുള്ളവർ
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 52 ശതമാനം പേരും 80 വസയിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 60 മുതൽ 80 വയസുവരെ പ്രായമുള്ളവരാണ് 39 ശതമാനം പേർ. എട്ടുശതമാനമാണ് 40നും 60നും മധ്യേ പ്രായമുള്ളവർ. 20 മുതൽ 40 വയസ് പ്രായമുള്ളവരിലെ മരണനിരക്ക് ഒരു ശതമാനമാണ്. 0.05 ശതമാനം പേർ മാത്രമാണ് മരിച്ചവരിൽ 20 വയസിൽ താഴെയുള്ളവരുടെ എണ്ണം.
ഒരാശുപത്രിയിൽ മരിച്ചത് 767 പേർ
ഇതുവരെ ഏറ്റവും അധികം മരണങ്ങൾ നടന്നത് ബർമിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലാണ്- 767 പേർ. ഇത്തരത്തിൽ ഇതുകൂടാതെ പത്തോളം ആശുപത്രികളിൽ മാത്രം മുന്നൂറിലേറെ ആളുകൾവീതം മരിച്ചു. ലോക്ഡൗൺമൂലം വീടുകളിൽ ദുരിതം അനുഭവിക്കുന്നവരെയും മറ്റും സഹായിക്കാൻ 76 മില്യൺ പൗണ്ടിന്റെ പദ്ധതിയാണ് ബ്രിട്ടീഷ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചത്. കുടുംബകലഹം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭവനരഹിതരായ നിരവധി ആളുകൾക്കും വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കർമസമിതി രൂപീകരിക്കുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെനറിക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.