ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി. ഇന്ത്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും 9,000 കവിഞ്ഞതോടെയാണിത്. 24 മണിക്കൂറിനിടെ 9,378 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചക്കിടെ 61,000ലധികം പേർക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാൻസ്, ഇറാൻ, തുർക്കി, പെറു, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നത്.പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.
മുംബൈക്ക് സമാനമായി രാജ്യതലസ്ഥാനമായ ഡൽഹിയിലും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ്്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 510 പേർക്കാണ് രോഗം കണ്ടെത്തിയത്. 49 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 26,334 ആയും മരണസംഖ്യ 708 ആയും ഉയർന്നു. 10,315 പേർ മാത്രമാണ് ഡൽഹിയിൽ രോഗമുക്തി നേടിയത്.മഹാരാഷ്ട്രയിലെ ആശങ്കയുണർത്തുന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള ഇവിടെ 24 മണിക്കൂറിനിടെ 2,436 പേർക്കാണ് രോഗം കണ്ടെത്തിയത്. 139 മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,229 ആയും മരണസംഖ്യ 2,849 ആയും ഉയർന്നു. 35,156 പേർക്ക് മാത്രമാണ് ഇവിടെ രോഗം ഭേദമായത്.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 28,694 ആയി. മരണം 235. പുതുതായി 1,438 പേർക്കാണ് രോഗം കണ്ടെത്തിയത്. 12 പേർ മരിച്ചു. ഗുജറാത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 19,119 ആയി. മരണം 1,190. രാജസ്ഥാനിൽ 10,084 പേർക്ക് രോഗം ബാധിച്ചപ്പോൾ 218 പേർ മരിച്ചു. ഉത്തർപ്രദേശിൽ ആകെ രോഗം ബാധിച്ചവർ 9,733. മരണം 257. മധ്യപ്രദേശിൽ ഇതുവരെ 8,996 പേർക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 384.