രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ “ഫിഫ ലോകകപ്പ് 2026” പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും വേദിയാകും. ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. 32ന് പകരം 48 ടീമുകൾ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തൻ സാങ്കേതിക വിദ്യകളും തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ലോകകപ്പ് ആരാധകർക്ക് മുന്നിലെത്തുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, .അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.

കളത്തിനകത്തെ പോരാട്ടങ്ങൾക്കപ്പുറം, കളത്തിന് പുറത്തും നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കും. പശ്ചിമേഷ്യൻ സംഘർഷവും ട്രംപിന്റെ പിടിവാശിയും തുടങ്ങി നിരവധി പ്രതിഷേധങ്ങൾക്ക് മത്സര വേദികൾ സാക്ഷിയായേക്കും. ഇതിഹാസങ്ങളുടെ വിടവാങ്ങലും പുതു നക്ഷത്രങ്ങളുടെ ഉദയവും ഒരേ വേദിയിൽ സംഗമിക്കുന്ന ലോകകപ്പ് ആവേശത്തിനായി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.
അതേസമയം, ഫിഫ ലോകകപ്പ് നേരിട്ട് വീക്ഷിക്കാനെത്തുന്നവര്‍ക്കായി ഫിഫ നിബന്ധനകള്‍ പുറത്തിറക്കി.ആള്‍ക്കൂട്ടങ്ങള്‍ അണിനിരക്കുന്ന ഗാലറികളില്‍ നിന്ന് വുവുസേലയും മറ്റ് വിസിലുകളുടെയും കുഴലുകളുടെയും ശബ്ദം കേള്‍ക്കാന്‍ പാടില്ല.അതിനാല്‍ അത്തരം വസ്തുക്കളൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല. വുവുസേലയ്ക്കും വിസിലുകള്‍ക്കും മാത്രമല്ല, അരോചകമായ ശബ്ദമുണ്ടാക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും സ്റ്റേഡിയത്തിലേക്ക് വിലക്കുണ്ട്.ഇതിനുപുറമെ ദേഹത്ത് ചായം തേച്ചെത്തുന്നതിനും നിരോധനമുണ്ട്. ഓരോ ടീമിന്റെയും ജേഴ്‌സിയുടെ നിറം മുഖത്തും ദേഹത്തും ചായം തേച്ചെത്തുന്നത് ലോകകപ്പുകളില്‍ പതിവ് കാഴ്ച്ചയാണ്.അമേരിക്കയുടെ ഗ്യാലറികളെ നിറങ്ങളിലാറാടിക്കാന്‍ ഇക്കുറി അത്തരം കാഴ്ച്ചകളുണ്ടാകില്ല.
ഒപ്പം 2026 ഫിഫ ലോകകപ്പിന്റെ സുരക്ഷയ്ക്കായി കര്‍ശനമായ രീതികളാണ് സംഘാടകര്‍ നടപ്പിലാക്കുന്നത്.അത്യാധുനിക സാങ്കേതികവിദ്യയുടെ ഭാഗമായി ടെക്സസിലെ ഡാളസിലുള്ള അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റ് സെന്ററിന്റെ സുരക്ഷാ ചുമതലയ്ക്കായി റോബോട്ട് നായ്ക്കളെ വിന്യസിച്ചു.ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സുരക്ഷയൊരുക്കുകയാണ് ഈ റോബോട്ടുകളുടെ പ്രധാന ചുമതല. ഫിഫയുടെ പ്രധാന പങ്കാളികളായ ഹ്യുണ്ടായി കമ്പനിയാണ് ഈ റോബോട്ട് പട്രോളിങ് യൂണിറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


































