gnn24x7

യെസ് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് എ.ടി.എമ്മിനു മുന്നില്‍ ഇടപാടുകാരുടെ നീണ്ട ക്യൂ

0
330
gnn24x7

മുംബൈ: യെസ് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് എ.ടി.എമ്മിനു മുന്നില്‍ ഇടപാടുകാരുടെ നീണ്ട ക്യൂ. റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ  ഭൂരിഭാഗം പേര്‍ക്കും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല.

മൊറട്ടോറിയം പ്രഖ്യാപിച്ചതു വഴി 50,000 രൂപവരെയേ ബാങ്കുകള്‍ വഴി പിന്‍വലിക്കാന്‍ സാധിക്കൂ. അതേ സമയം ബ്രാഞ്ചുകളില്‍ നിന്നും ചെക്ക് ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നുണ്ട്.

മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്കിന്റെ ഇ-ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. ഇതിന് പുറമെ യെസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.

യെസ് ബാങ്കിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍പേ ആപ്പുകളുടെ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഒരു പോസ്റ്റ് ഓഫീസില്‍ യെസ് ബാങ്കിലെ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നില്ലെന്ന് നോട്ടീസ് പതിച്ചിരുന്നു.

അതേസമയം യെസ് ബാങ്കിനുമേല്‍ ആര്‍.ബി.ഐ മോററ്റോറിയം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗുജറാത്തില്‍നിന്നുള്ള കമ്പനി ബാങ്കില്‍നിന്നും കോടികള്‍ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്മെന്റ് കമ്പനിയാണ് യെസ്ബാങ്കില്‍നിന്നും 265 കോടി രൂപ പിന്‍വലിച്ചത്.

മുന്‍സിപല്‍ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനായ സുധീര്‍ പട്ടേലാണ് പണം പിന്‍വലിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രം അനുവദിച്ച ഗ്രാന്റ് ആണ് ആ തുക. അത് യെസ് ബാങ്കിന്റെ ബ്രാഞ്ചിലേക്കായിരുന്നു നിക്ഷേപിച്ചിരുന്നതെന്നും സുധീര്‍ പട്ടേല്‍ പറഞ്ഞു.

gnn24x7