വാഷിങ്ടൻ: കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് 24 മണിക്കൂറിനിടെ 2600 ലധികം മരണം റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി ട്രംപ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചുവെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിഗമനം.
ഗവര്‍ണര്‍മാരുമായി ഇന്ന് സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കോവിഡ് ആഘാതത്തില്‍ നിന്നു രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ചില പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കോവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യവിതരണം കൃത്യമായാണ് പോകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.
ആഗോള തലത്തിൽ ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ് ബുധനാഴ്ച യുഎസില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2600ഓളം മരണമാണ് റിപ്പോർട്ട് ചെയ്തത്. ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇത്. ഏപ്രിൽ 11ന്, 2108 പേർ മരിച്ച യുഎസിലേതു തന്നെയായിരുന്നു ഇതുവരെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്ക്. ഇതോടെ യുഎസിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 28,529 ആയി ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധിതരുമുള്ള യുഎസിൽ 6,44,089 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ 2,14,648 പേർക്കും ന്യൂജഴ്സിയിൽ 71,030 പേർക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ.ലോകരാജ്യങ്ങളുടെ പട്ടികയിൽ 1,80,659 പേർക്ക് വൈറസ് ബാധിച്ചിട്ടുള്ള സ്പെയിനാണ് രണ്ടാമത്. 1,65,155 പേർക്കും ഫ്രാൻസിൽ 1,47,863 പേർക്കും ജർമനിയിൽ 1,34,753 പേർക്കുമാണ് കോവിഡ് ബാധയുള്ളത്.






































