gnn24x7

തമിഴ്നാട്ടിൽ പതിനാലുകാരിയെ അഗ്നിക്കിരയാക്കിയ സംഭവത്തിൽ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ

0
359
gnn24x7

ചെന്നൈ: തമിഴ്നാട്ടിൽ പതിനാലുകാരിയെ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ഭരണപാർട്ടിയായ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് വില്ലുപുരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഇവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്ന് രാവിലെയോടെ മരിച്ചു. പിന്നാലെയാണ് എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്‍, കെ.കാളിയ പെരുമാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

വില്ലുപുരം സിരമധുരൈ കോളനിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇവിടെ ഒരു പെട്ടിക്കട നടത്തിവരികയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ജയപാൽ. സംഭവസമയത്ത് കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീടിനോട് ചേര്‍ന്ന് തന്നെയുള്ള കടയിൽ ഇരിക്കുമ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 70% പൊള്ളലേറ്റ് നിലയിലായിരുന്നു കുട്ടി.

ആശുപത്രിക്കിടക്കയില്‍ വച്ച് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. എട്ട് വര്‍ഷം മുമ്പ് പെൺകുട്ടിയുടെ പിതൃസഹോദരനെ കൂട്ടം ചേർന്ന ആക്രമിച്ച കേസിലും പ്രതികളാണ് മുരുകനും കാളിയ പെരുമാളും. അന്നത്തെ കേസിൽ പ്രതികളായ ഇവരുൾപ്പെടെ എട്ട് പേരും ജാമ്യത്തിൽ പുറത്തിറങ്ങിയിരിന്നു. മുൻവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

gnn24x7