gnn24x7

പി.എച്ച്.ഡിയെടുത്ത ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ കഥ

0
332
gnn24x7

ഇന്‍ഡോര്‍: കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി. കേട്ടവരൊക്കെയൊന്ന് ഞെട്ടി. ഇന്‍ഡോര്‍ പച്ചക്കറി മാര്‍ക്കറ്റിലെ റയീസയാണ് ഇംഗ്ലീഷില്‍ മറുപടിയുമായെത്തിയത്.

റയീസയുടെ വാക്കുകള്‍ കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വട്ടംകൂടി. വിവരങ്ങളന്വേഷിച്ചപ്പോഴാണ് പത്ത് വര്‍ഷം മുന്നെ പി.എച്ച്.ഡിയെടുത്ത ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ കഥ പുറത്ത് വരുന്നത്. റയീസയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണിപ്പോള്‍.

കൊവിഡിനിടയില്‍ നിരന്തരം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ അധികൃതരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

എങ്ങനെയാണ് ഇത്ര ഒഴുക്കില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതെന്നറിയാന്‍ ‘നിങ്ങള്‍ എത്രവരെ പഠിച്ചു’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പി.എച്ച്.ഡിയാണ് തന്റെ യോഗ്യതയെന്ന് റയീസയുടെ മറുപടി.

ഇന്‍ഡോറിലെ ദേവി അഹല്യ യുണിവേഴ്‌സിറ്റിയില്‍ നിന്നാണ് താന്‍ മെറ്റീരിയല്‍ സയന്‍സില്‍ നിന്ന് ഡോക്ടറേറ്റ് നേടിയതെന്ന് റയീസ മറുപടി നല്‍കി.

പിച്ച.ഡി എടുത്തിട്ടും മറ്റ് ജോലിക്കൊന്നും ശ്രമിച്ചില്ലേ എന്നായി മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ ആരാണ് ജോലി തരികയെന്നായിരുന്നു റയീസയുടെ മറുപടി. കൊവിഡ് പടര്‍ത്തിയത് മുസ് ലിങ്ങളാണെന്ന് ഇവിടെ പൊതുവായി പറയപ്പെടുന്നുവെന്നും റയീസ മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ പേര് റയീസ അന്‍സാരിയെന്നാണ്. അത് കൊണ്ട് തന്നെ ആരാണ് എനിക്ക് ഒരു കോളെജിലോ ഗവേഷണ സ്ഥാപനത്തിലോ ജോലി തരികയെന്നും റയീസ ചോദിക്കുന്നു.

ഓരോദിവസം മാര്‍ക്കറ്റിന്റെ ഓരോ ഭാഗം അടക്കുന്നത് കൊണ്ട് ആരും സാധനം വാങ്ങാന്‍ എത്തുന്നില്ലെന്ന ആശങ്കയും റയീസ പങ്കുവെക്കുന്നു. ‘ഞങ്ങളുടെ കുടുംബം പോറ്റാന്‍ ഞങ്ങളെന്തു ചെയ്യും’ എന്നാണ് റയീസ ചോദിച്ചത്.

കളക്ടറും മുന്‍സിപല്‍ കോര്‍പറേഷന്‍ അധികൃതരും പ്രധനമന്ത്രി നരേന്ദ്ര മോദിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നു.

2011ന് മുമ്പ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി നേടിയെന്നാണ് റയീസ പറയുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. രാജ്കുമാര്‍ റയീസയുടെ വാദത്തെ സത്യമാണെന്ന് തെളിയിക്കുകയാണ്.

‘വളരെ മിടുക്കിയായ റയീസയെ എനിക്കോര്‍മയുണ്ട്. എന്നാല്‍ അവളെ പച്ചക്കറി വില്‍പനയ്ക്ക് നിര്‍ബന്ധിതമാക്കിയതെന്താണെന്ന് എനിക്കറിയില്ല,’ അവര്‍ പറഞ്ഞു.


gnn24x7