gnn24x7

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

0
421
gnn24x7

തിരുവനന്തപുരം: നിരവധി കാന്‍സര്‍ രോഗികളുടെ ആശ്വാസമായ തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി.) പുതിയ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30 ന് നിര്‍വ്വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍.സി.സി.യില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം

Posted by Regional Cancer Centre Thiruvananthapuram on Saturday, September 19, 2020
https://www.facebook.com/rcctrivandrum/videos/3640489339362775/

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ആര്‍.സി.സിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മുടക്കമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ നൂതന കാഷ്വാലിറ്റി സംവിധാനമെന്ന് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പ്രസ്താവിച്ചു. ഏതാണ്ട് ഒരുകോടിയിലധികം രൂപ ചിലവിട്ടാണ് ഈ കാഷ്വാലിറ്റി വിഭാഗം പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പഴയ കാഷ്വാലിറ്റിയില്‍ നിരവധി പോരായ്കള്‍ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചുള്ള നൂതന കാഷ്വാലിറ്റിയാണ് ഇന്ന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരേ സമയം പത്തോളം രോഗികള്‍ക്ക് ഈ വിഭാഗത്തില്‍ ഒരേ സമയം ചികിത്സയ്ക്കായി സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

എന്‍.എ.ബി.എച്ച് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ കാഷ്വാലിറ്റി സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ പ്രത്യേക ചികിത്സാ സംവിധനങ്ങളും നിയന്ത്രണങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ രോഗിയുടെയും സ്വാകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി എന്നതാണ് ഈ പുതിയ കാഷ്വാലിറ്റിയുടെ പ്രധാന സവിശേഷത. അതുപോലെ അണുബാധ നിയന്ത്രണത്തിലും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ട്രയാജ് സംവിധാനം, പല രീതിയിലും കിടത്തി ചികിത്സിക്കാനുള്ള പ്രത്യേകത രീതിയിലുള്ള കിടക്കകള്‍, ഓരോ കിടക്കയോടും ചേര്‍ന്ന് പ്രത്യേകം ജീവന്‍ രക്ഷയ്ക്കും പ്രത്യേക നിരീക്ഷണത്തിനുമുള്ള സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ കൂട്ടിരിപ്പുകാര്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ സേവനം നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി കണക്കാക്കാം. ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ടുള്ള വെര്‍ച്വല്‍ ഒ.പിയുടെ സേവനം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കോവിഡ് കാലത്ത് എല്ലാ ജില്ലകളിലും തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നുള്ള രോഗികള്‍ക്ക് വേണ്ടി കന്യാകുമാരിയിലെ ഗവ. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ അവിടെ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. ആര്‍.സി.സി.യില്‍ വരാന്‍ കഴിയാത്ത, കേരളത്തിലും തമിഴ്നാട്ടിലുമുള്ള രോഗികള്‍ക്ക് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ 45 ലക്ഷത്തോളം രൂപയുടെ മരുന്ന് എത്തിച്ചു കൊടുത്തു. കോവിഡ് കാലത്തെ പരിമിതികള്‍ അതിജീവിച്ചുകൊണ്ട് കാന്‍സര്‍ രോഗികളുടെ സുരക്ഷയ്ക്കും, ചികിത്സയ്ക്കും വേണ്ടി ആര്‍.സി.സി. വലിയ സേവനമാണ് ചെയ്തത്.

gnn24x7