ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ഭരണകൂടം. ഞായറാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരികയെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി.
ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ന്യൂസീലൻഡിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണവും ഇന്ത്യയിൽ നിന്നെത്തിയവരിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രാവിലക്കിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.