ടെക്നോളജി വളർന്നതോടൊപ്പം അവ ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവും ആകർഷണവും വളരെ വേഗതയിൽ വളർന്നിരിക്കുകയാണ്. കുട്ടികളുടെ കാര്യം ഇതിൽ മുതിർന്നവരേക്കാൾ ഒരുപടി മുന്നിലാണ്. സ്കൂളുകളിൽ നേരിട്ടെത്തി പഠനം സാധ്യമാക്കിയിരുന്നപ്പോൾ പോലും കുട്ടികളിലെ മൊബൈൽ- ഇന്റർനെറ്റ് ഉപയോഗം പല രക്ഷിതാക്കൾക്കും ഒരു തലവേദനയായിരുന്നു. എന്നാൽ കോവിഡിന്റെ വ്യാപനത്തോടെ ക്ലാസ് മുറികൾ മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങിയപ്പോൾ അത്തരം വെല്ലുവിളികൾ മുന്പത്തേതിലും ഇരട്ടിയായിരിക്കുകയാണ്.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനെ തുടർന്ന് കുട്ടികൾക്ക് കണ്ണുവേദനയടക്കമുള്ള ശാരീരികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന എസ്.സി.ഇ.ആർ.ടി പഠനം. ഈ പഠനഫലത്തെ തുടർന്ന് കേന്ദ്രസർക്കാർ അനുമതി നൽകിയാൽ സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ ദിവസത്തിൽ ഒന്നര മണിക്കൂർ മാത്രമുള്ളതും കൃത്യമായ ഇടവേളകൾ നല്കുന്നതുമായ ഓൺലൈൻ പഠനക്രമം അത്തരം ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നില്ലെന്നും ക്ലാസുകൾ നൽകുന്നതൊഴികെയുള്ള സമയങ്ങളിലും മൊബൈൽ ഉപയോഗം തുടരുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് വിദഗ്‌ധാഭിപ്രായം. ഇത്തരത്തിൽ തുടർച്ചയായുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ അറിവുകൾക്കപ്പുറം ടോക്സിക് മയമുള്ള കണ്ടെന്റുകളിലേക്ക് കൂട്ടികൊണ്ടുപോയേക്കാം എന്നതിന് ഒരു ഉദാഹരണമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന “ഈ ബുൾ ജെറ്റ്” വിഷയം. ഈ വിഷയത്തിൽ കലാപാഹ്വാനത്തിനു വരെ മുതിർന്നതിലും മോശം രീതിയിൽ പ്രതികരിച്ചിരിക്കുന്നതിൽ പോലും കൂടുതൽ പേരും കുട്ടികളാണെന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്.
ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രം പഠനം സാധ്യമാകുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തെ തടയാൻ കഴിയില്ല. എന്നാൽ കുട്ടികൾ ഇത്തരം അപകടങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ അവർ തെരഞ്ഞെടുക്കുന്ന കണ്ടെന്റുകളെക്കുറിച്ച് മനസിലാക്കാനും ആവശ്യമെങ്കിൽ അവരുടെ അത്തരം ഉപയോഗം നിയന്ത്രിക്കാനും രക്ഷാകർത്താക്കൾക്കായി ഗൂഗിൾ ഫാമിലി ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്ലേയ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ ആപ്പ് കുട്ടിയുടെയും രക്ഷകർത്താവിന്റെയും ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ടു ആപ്പുകളായാണ് ലഭ്യമാകുന്നത്.
“ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പാരന്റ്” എന്നും ”ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ& ടീനേജർ” എന്നും പേര് നൽകിയിരിക്കുന്ന ഈ ആപ്പുകൾ യഥാക്രമം രക്ഷാകർത്താവിന്റെ മൊബൈലിലും കുട്ടി ഉപയോഗിക്കുന്ന മൊബൈലിലുമായി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇവ ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്യുമ്പോൾ പേരെന്റിന്റെ നമ്പറിലേക്ക് പാസ്സ്‌വേർഡ് എത്തും, അത് സെലക്ട് ചെയ്യുന്നതിലൂടെ കുട്ടിയുടെ ഫോൺ രക്ഷാകർത്താവിന്റെ നിരീക്ഷണത്തിനായി സജ്ജമാകു൦. ഇതിലൂടെ കുട്ടി ഒരു ആപ്ലിക്കേഷനിൽ എന്തെല്ലാം കാര്യങ്ങൾക്കായി സമയം ചെലവാക്കി എന്നതുൾപ്പെടെ മുഴുവൻ വിവരങ്ങളും നിരീക്ഷിക്കാനും അവയിൽ ഏതെങ്കിലും അപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യേണ്ടതായുണ്ടെങ്കിൽ അതിനും കഴിയും.
കുട്ടി ഉപയോഗിക്കുന്ന ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള അപ്ലിക്കേഷൻ, ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഹൈഡ് ആകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ അവർ അറിയാതെയും ഫോൺ നിരീക്ഷണത്തിന് വിധേയമാക്കാമെന്നതും കുട്ടി എപ്പോഴെങ്കിലും ഈ അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാൽ ആ വിവരം സന്ദേശ രൂപത്തിൽ രക്ഷാകർത്താവിന്റെ മൊബൈലിൽ കൃത്യമായി ലഭിക്കുന്നതുകൊണ്ട് രക്ഷാകർത്താവിന്റെ അനുവാദമില്ലാതെ ഇത് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല എന്നതും ഈ ആപ്ലിക്കേഷനുകളുടെ സവിശേഷതയാണ്.