gnn24x7

ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് ദുരിതത്തിലായ ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്

0
643
gnn24x7

പത്തനംതിട്ട: ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വീണ്ടും അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസ സൗകര്യവും സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വീണാ ജോർജ് നേരിട്ട് അടൂരിലെ ഗ്രെയിസിന്റെ വീട് സന്ദർശിച്ചു.

സഹകരണ ബാങ്കിലെ ജപ്തി നോട്ടീസിന്റെ കാര്യത്തിൽ വകുപ്പു മന്ത്രി വി.എൻ.വാസവനുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ചൂരക്കോട് പെനിയേൽ വില്ലയിൽ റൂബി ജോർജും ഭർത്താവ് ജോർജ് സാമുവേലും ദത്തെടുത്തു വളർത്തിയതാണ് ഗ്രെയിസിനെ. എന്നാൽ അർബുദ ബാധിതയായ റൂബി 2019ൽ മരിച്ചു. പ്രമേഹ ബാധിതനായി ജോർജ് ഏതാനും ദിവസം മുൻപും മരിച്ചു. റൂബിയുടെ ചികിൽസയ്ക്കായി വീട് പണപ്പെടുത്തി ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത 2 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് വീട് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. ജീവിതം പ്രതിസന്ധിയിലായ പത്താം ക്ലാസ് വിദ്യാർഥി ഗ്രെയിസിനെ കൈപിടിച്ചു നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഒരുപാട് പേർ മുന്നോട്ടു വന്നിട്ടുണ്ട്. സർക്കാർ എല്ലാ നിലയിലും ഒപ്പം നിൽക്കുമെന്ന് അറിയിച്ചതിനു പിന്നാലെ സുമനസുകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

gnn24x7