കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നൽകി. ആക്രമണം നടക്കുമ്പോൾ പൾസർ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. ഇതോടെ കേസിൽ സുനി എന്ന സുനിൽകുമാർ ഒഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.
വിചാരണ നീണ്ടുപോകുന്നതിനാൽ പ്രതിക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് വാദിച്ചത്. കേസില്‍ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്കു ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജീഷ് കോടതിയെ അറിയിച്ചു.
അതേസമയം, കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസന്റ് പൊലീസ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ചു നൽകിയ ഹർജി കോടതി തള്ളി. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച നോട്ടിസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. ചോദ്യം ചെയ്യുന്നതിന് മുൻകൂർ നോട്ടിസ് നൽകണമെന്നും കോടതി നിർദേശിച്ചു.