ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീംകോടതി. പാർട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്ന് പറഞ്ഞ കോടതി, നൂപുർ ശർമയുടെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നുപൂറിന്റെ പ്രസ്താവന കാരണമാണെന്ന് കോടതി പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.
‘ചാനൽ ചർച്ചയിൽ നൂപുർ ശർമ എങ്ങനെയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്. ഇതെല്ലാം പറഞ്ഞിട്ടും പിന്നീട് അവർ താനൊരു അഭിഭാഷകയാണെന്ന് പറയുന്നത് അപമാനകരമാണ്. രാജ്യത്തോട് മുഴുവനും അവർ മാപ്പുപറയേണ്ടിയിരിക്കുന്നു’ -ജസ്റ്റിസ് സൂര്യകാന്ത മിശ്ര ചൂണ്ടിക്കാട്ടി.നൂപുർ ശർമക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അവർക്ക് ഭീഷണിയുണ്ടെന്നാണോ, അവർ തന്നെ സുരക്ഷാ ഭീഷണിയാണോയെന്ന് കോടതി ചോദിച്ചു.
‘ടൈംസ് നൗ’ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.