തിരുവനന്തപുരം: വൻതുക ചെലവില്ലാതെയാണ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാരുടെ വിദേശയാത്ര. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആളുകൾ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. 1500കൾ മുതൽ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ചർച്ചകൾ ശക്തമാവുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നത്. ബ്രിട്ടൻ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദർശനം.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.








































