കൊച്ചി: കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ കോടതിയിൽ ഹാജരായതിന് പ്രമുഖ അഭിഭാഷകൻ ആളൂരിന് നോട്ടീസ്. വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതാണ് ആളൂരിന് പണിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂർ കോടതി മുറിയിലെത്തിയത്.
സംഭവം ഡിമ്പിളിന്‍റെ അഭിഭാഷകൻ അഡ്വക്കറ്റ് അഫ്സൽ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കോടതിയിൽ തർക്കം രൂക്ഷമായി നടക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപിൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.
തുടർന്നു വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടു. അഡ്വക്കേറ്റ് ആളൂർ ഉൾപ്പെടെ 6 അഭിഭാഷകാറിൽ നിന്ന് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖമൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കോടതിയിലെ പെരുമാറ്റദൂഷ്യത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.