മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹർജിക്കാരൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. വിഷയത്തിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഘട്ടത്തിൽ കേസിൽ സിബിഐ അന്വേഷണം അപക്വമാണെന്നും ഹർജിക്കാരന് വേണമെങ്കിൽ പൊലീസ് റഫർ റിപ്പോർട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
മല്ലപ്പള്ളി പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ രാജിവച്ച സജി ചെറിയാൻ പിന്നീട് വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിച്ചിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. ആദ്യം വിഷയത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ലഭിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് അപേക്ഷ നൽകിയത്. സജി ചെറിയാൻ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88