കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ നിലപാട്.
എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചത്. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.
അതേസമയം, എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb