ഡാലസ്: മസ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിക്കു പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നു വ്യക്തമല്ല.
നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഉച്ചക്ക് 2 മണിയോടെ സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോൾ കാറിലേക്ക് മടങ്ങി. തിരികെ പോയോ എന്നറിയാൻ കടയുടെ വാതിൽ തുറന്ന് സാജൻ നോക്കിയപ്പോൾ വെടിവെയ്ക്കുകയായിരുന്നു. പെട്ടെന്നു പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനായ സാജന്‍ 2009ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ മിനി സജി ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്സാണ്. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും അനീഷ് മരുമകനും ആണ്.