യു.എ.ഇക്കു പിന്നാലെ മറ്റ് രണ്ടു രാജ്യങ്ങള്‍ കൂടി ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസൊവയും ഒപ്പം സെര്‍ബിയയുമാണ് ജറുസലേമില്‍ തങ്ങളുടെ എംബസി തുടങ്ങുന്നത്.
സെര്‍ബിയയുടെ പ്രസിഡന്റ് അലെക്‌സാണ്ടര്‍ വുകികുമായും കൊസൊവൊ പ്രധാനമന്ത്രി അവ്ദുളള ഹോതിയുമായും യു.എസ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
നിലവില്‍ അമേരിക്ക, ഗ്വാട്ടിമാല എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ജറുസലേമില്‍ എംബസിയുള്ളത്.1967 ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത കിഴക്കന്‍ ജറുസലേമുള്‍പ്പെടെ ഉള്‍പ്പെടുത്തിയാണ് ഇസ്രഈല്‍ ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതിനെ ഫലസ്്തീന്‍ അംഗീകരിക്കുന്നില്ല.
ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്് ജറുസലേം. ഇവിടെയാണ് ഇപ്പോള്‍ കൊസൊവൊവും സെര്‍ബയയും എംബസി സ്ഥാപിക്കുന്നത്.
ആഗസ്റ്റ് 13 ന് ഇസ്രഈലും യു.എ.ഇയും തമ്മില്‍ സമാധാന പദ്ധതിക്ക് ധാരണയായിരുന്നു. തെല്‍ അവീവിലാണ് യു.എ.ഇ തങ്ങളുടെ എംബസി സ്ഥാപിക്കുന്നത്.
ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. യു.എ.ഇ നീക്കത്തില്‍ രൂക്ഷ വിമര്‍നമാണ് ഫലസ്തീന്‍ നേതൃത്വം നടത്തിയത്. ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫല്സ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചിരുന്നു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.