വാഷിംഗ്ടണ്‍ ഡിസി: വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ വിശദാംശങ്ങൾ ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം. വിസ അപേക്ഷകർ, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും (വ്യാജനാമങ്ങൾ ഉൾപ്പെടെയുള്ളവ) വെളിപ്പെടുത്താനാണ് സർക്കാർ ആവശ്യപ്പെടുന്നത്.
അപേക്ഷകർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഫ്ളിക്കർ, ഗൂഗിൾ, യൂട്യൂബ്, ലിങ്ക്ഡ്ഇൻ, മൈ സ്പേസ്, റെഡ്ഡിറ്റ്, ടംബ്ലർ, ട്വിറ്റർ, വൈൻ, ചൈനീസ് സൈറ്റുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വെളിപ്പെടുത്തണം. വിസ അപേക്ഷകൾ ഉയർന്ന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ട്രംപിന്റെ 2017 ലെ ഉത്തരവാണ് നടപടിക്ക്് പ്രേരിപ്പിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇത് മുന്‍പ് കോണ്ടാക്റ്റ് വിവരങ്ങൾ, യാത്രാ ചരിത്രം, കുടുംബ വിവരങ്ങൾ, മുൻ വിലാസങ്ങൾ എന്നിവയാണ് ശേഖരിച്ചിരുന്നത്.
ചൈനയിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്താനും അമേരിക്ക നീക്കം തുടങ്ങി. അമേരിക്കൻ വിമാന കന്പനികൾക്ക് സർവീസ് നടത്താൻ ചൈന അനുമതി നൽകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ 16 മുതൽ വിലക്ക് ഏർപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന.അമേരിക്കയിൽനിന്നുള്ള യുണൈറ്റഡ് എയർലൈൻസിനും ഡെൽറ്റ എയർലൈൻസിനും ഈയാഴ്ച രാജ്യത്തേക്ക് സർവീസ് നടത്താൻ ചൈന അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് ചൈനയിൽ നിന്നുള്ള നാല് കന്പനികളുടെയും സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്താൻ അമേരിക്കയുടെ തീരുമാനം.
എയർ ചൈന ലിമിറ്റഡ്, ചൈന സതേണ്‍ എയർലൈൻസ്, സിയാമെൻ എയർലൈൻസ്, ചൈന ഈസ്റ്റേണ്‍ എയർലൈൻസ് എന്നീ കന്പനികളാണ് ചൈനയിൽനിന്ന് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. വിമാന സർവീസ് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ചൈന ലംഘിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായി ചൈനീസ് ഗതാഗത വകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും അമേരിക്കൻ ട്രാൻസ്പോട്ടേഷൻ വകുപ്പ് അറിയിച്ചു.