വിയന്ന: മധ്യ വിയന്നയിലെ തിരക്കേറിയ ഭാഗത്ത് ഒന്നിലധികം തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ ദിവസം ആറിടങ്ങളിലായാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. രാജ്യവ്യാപകമായി കർഫ്യൂ പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തലസ്ഥാനത്ത് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒരു വലിയ പോലീസ് പ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്, അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും വിയന്ന പൊലീസ് ട്വീറ്റ് ചെയ്തു. നഗര കേന്ദ്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും പൊതുഗതാഗതം ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സ്‌കൂളുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിയന്ന മേയർ ലുഡ്വിഗ് പറയുന്നതനുസരിച്ച് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.