ലക്നൗ: വീടിനുള്ളിലെ തന്‍റെ കിടപ്പുമുറി കയ്യടക്കിയ ആളുകളെ കണ്ട ഞെട്ടലിലാണ് യുപിയിലെ ഒരു കർഷകൻ. മീററ്റിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്. ഇയാൾ മാത്രമല്ല ആ പ്രദേശത്തെ മുഴുവൻ ആളുകളെയും ഈ അതിഥികൾ ഭീതിയിലാക്കിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പതിവു പോലെ കിടക്കാനായി മുറിയിലെത്തിയതായിരുന്നു ശ്രദ്ധാനന്ദ്. അപ്പോഴാണ് മുറിയിലെ തറയിൽ ഒരു കുഞ്ഞ് പാമ്പിനെ കണ്ടത്. ഭയപ്പാടൊന്നും കൂടാതെ തന്നെ അതിനെ കയ്യിലെടുത്ത് പുറത്ത് കൊണ്ടു പോയി ഉപേക്ഷിച്ച് വന്നു. കുറച്ചു സമയം കഴിഞ്ഞ് വന്നു നോക്കുമ്പോൾ മുറിക്കുള്ളിലെ കട്ടിലിന് പുറത്ത് മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി കണ്ടു. എന്തെങ്കിലും ചെയ്യാൻ ആകുന്നതിന് മുമ്പാണ് എയർ കണ്ടീഷനിലേക്ക് ശ്രദ്ധ തിരിഞ്ഞത്. മുറിക്കുള്ളിലെ ഏസിയിൽ നിന്നാണ് പാമ്പിന്‍ കുഞ്ഞുങ്ങൾ ഓരോന്നായി പുറത്തു വരുന്നത്.
തുടർന്ന് കുടുംബാംഗങ്ങൾ ഏസിയുടെ കവർ അഴിച്ചു പരിശോധിച്ചു. അതിലെ പൈപ്പിനുള്ളിൽ നാൽപ്പത് പാമ്പിൻ കുഞ്ഞുങ്ങളാണ് സുഖമായി വസിച്ചിരുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും ശ്രദ്ധാനന്ദിന്‍റെ വീടിന് മുന്നിൽ തടിച്ചു കൂടി. പ്രദേശവാസികളുടെ സഹായത്തോടെ പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരു സഞ്ചിയിലാക്കി അടുത്തുള്ള വനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തു.
കുറച്ചു കാലങ്ങളായി ഉപയോഗിക്കാതെ ഇരുന്ന എയർ കണ്ടീഷണറിനുള്ളിൽ പാമ്പ് കയറിക്കൂടി മുട്ടയിട്ടതാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗ്രാമത്തിലെ വെറ്ററിനറി ഡോക്ടറായ ആർ.കെ വത്സൽ അറിയിച്ചത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഇപ്പോഴാകാം പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.