തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മാര്‍ത്ഥത കാണിക്കാതെ പലവിധത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി എംഡി കുറ്റപ്പെടുത്തി. ജോലിക്കാരുടെ ഇത്തരത്തിലുള്ള സമീപനമാണ് കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ നഷ്ടത്തിലാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജീവനക്കാര്‍ക്ക് തങ്ങളുടെ ജോലിയില്‍ താല്പര്യമില്ലാതെ മറ്റു കാര്യങ്ങളിലാണ് ഏര്‍പ്പെടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ജോലിക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ഇപ്പോള്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നും ഇത്തരം സാഹചര്യത്തില്‍ സ്വന്തം സ്ഥാപനമെന്നവണ്ണം കൂടെ നില്‍ക്കേണ്ട ജോലിക്കാര്‍ അത്തരത്തിലുള്ള സമീപനമല്ല നടത്തുന്നതെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. ആരെയും പിരിച്ചുവിടാന്‍ സര്‍ക്കാരോ കെ.എസ്.ആര്‍.ടി.സിയോ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ പ്രതിസന്ധി മറികടക്കാനാവില്ലെന്നതാണ് വാസ്തവം.
കെ.എസ്.ആര്‍.ടി.സിയിലെ നിരവധി ജീവനക്കാര്‍ വലിയ ശമ്പളം കൈപ്പറ്റുന്നുണ്ട്. എന്നാല്‍ അവരൊക്കെ മറ്റു ജോലികളിലാണ് വ്യാപൃതരാവുന്നത്. മിക്ക ഡിപ്പോകളിലും എം.പാനല്‍ ജീവനക്കാരാണ് ജോലിയുടെ ബഹുഭൂരിപക്ഷവും ചെയ്യുന്നത്. അതേസമയം ശമ്പളമുള്ള മറ്റു ഉദ്യോഗസ്ഥരാവട്ടെ, വീട്ടില്‍ കൃഷി ചെയ്യുകയും, പുറത്ത് ബിസിനസ് നടത്തുകയും, ചിട്ടിയും വട്ടപ്പിരിവും, ട്യഷനെടുക്കുകയും മറ്റുമാണ് ചെയ്യുന്നത്.
ഇതുകൂടാനെ നിരവധി പേര്‍ ഡീസല്‍മോഷ്ടിക്കുന്നു, ചിലര്‍ ടിക്കറ്റിന്റെ മെഷീനില്‍ ക്രമക്കേടുകള്‍ നടത്തി രൂപ തട്ടിയെടുക്കുന്നു, വര്‍ക്ക് ഷോപ്പുകളില്‍ ബസ് കയറ്റിയാല്‍ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിക്കുന്നതില്‍ ക്രമക്കേടുകള്‍, ഉപയോഗിക്കുന്നതില്‍ ക്രമക്കേടുകള്‍ എന്നിങ്ങിനെ വിവിധ തലങ്ങളില്‍ സര്‍ക്കാരിനെ അവര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ബിജു പ്രഭാകര്‍ വളരെ വ്യക്തമായി പത്രസമ്മേളനത്തില്‍ തുറന്നു പറഞ്ഞു.
2012-2015 കാലയളവില്‍ മാത്രം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 100 കോടി രൂപയോളം കാണാതായി. ഇതിന്റെ പേരില്‍ അന്നത്തെ അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ 7000 ത്തോളം അധികം ജീവനക്കാരുണ്ട്. ഘട്ടം ഘട്ടമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റു പോംവഴികള്‍ ഒന്നും തന്നെയില്ലെന്ന് എം.ഡി. വ്യക്തമാക്കി.