ന്യൂദല്‍ഹി: സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ.
യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ 2020 ഡിസംബര്‍ 15 ന് ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം കര്‍ഷക പ്രതിഷേധം തകര്‍ക്കാൻ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ വിമർശിച്ചു. കർഷകരുടെ ഒമ്പതാം വട്ടം ചർച്ചയും പരാജയമായിരുന്നു. കേന്ദ്രം ഇറക്കിയ കർഷക നിയമം പിൻവലിക്കാതെ തങ്ങൾ പുറകോട്ടില്ല എന്ന കടുത്ത നിലപാടിലാണ് കർഷകർ.