കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ. മൂന്നു മണിക്കൂറോളമാണ് പൊലീസുകാർ കാറിനുള്ളിൽ കുടുങ്ങിപ്പോയത്.
ഉടമ ആപ്പിലൂടെ വാഹനം ലോക്ക് ചെയ്തതിനെ തുടർന്നാണ് പൊലീസുകാർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാതായത്.
ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിൽ എടുത്ത എസ്‍യുവി കേസ് ഒത്തുതീർപ്പിലായതിനെ തുടർന്ന് തിരിച്ചെടുക്കാൻ ഉടമ പൊലീസ് സ്റ്റേഷനിലെത്തി.
അപ്പോഴാണ് വാഹനം സ്റ്റേഷൻ പരിസരത്തില്ലെന്ന് ബോധ്യമായത്. ജിപിഎസ്‍ എനേബിൾഡ് സെക്യൂരിറ്റി സിസ്റ്റമുണ്ടായിരുന്ന വാഹനം ലക്നൗവിൽ നിന്ന് 143 കിലോമീറ്റർ അകലെയുണ്ടെന്നു കണ്ടെത്തിയ ഉടമ ആപ്പിലൂടെ വാഹനത്തിന്റെ എൻജിൻ ഓഫാക്കുകയും വാഹനം ലോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ 3 മണിക്കൂർ വാഹനത്തിൽ കുടുങ്ങിയത്.
സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാതെ പൊലീസുകാർക്ക് മൂന്ന് മണിക്കൂർ കാറിൽ ഇരിക്കേണ്ടി വന്നു.
വാഹനം മോഷണം പോകുന്നത് തടയാനുള്ള ഹൈ സെക്യൂരിറ്റി സിസ്റ്റമായിരുന്നു ഉടമ എസ്‍യുവിയിൽ ഘടിപ്പിച്ചിരുന്നത്.
ആപ്പിലൂടെ വാഹനം ലോക്ക് ചെയ്താൽ ഉടമയുടെ പക്കലുള്ള പാസ്‌വേഡ് ഉപയോഗിക്കാതെ വാഹനം തുറക്കാനോ സ്റ്റാർട്ട് ആക്കാനോ സാധിക്കില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.