വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരനായ ഭർത്താവ് വെറുതെ കത്തിച്ച് കളഞ്ഞത് കോടികൾ. കാനഡയിലാണ് സംഭവം.
വിവാഹ മോചനക്കരാറിന്റെ ഭാഗമായി ഒരു മില്ല്യൺ കനേഡിയൻ ഡോളർ(ഏതാണ്ട് 5.3 കോടിയോളം രൂപ) ഇവരുടെ കുഞ്ഞിനായി ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതു നൽകാതിരിക്കാനാണ് ബ്രൂസ് മക്കോൺവില്ലേ എന്നയാള്‍ ഇത്രയും വലിയ തുക കത്തിച്ചു കളഞ്ഞത്.
ഇക്കാര്യം ഇയാൾ ഒട്ടാവ സുപ്പീരിയർ കോടതിയിലെ ജഡ്ജിക്കു മുന്നിൽ തുറന്നു പറഞ്ഞു. രണ്ട് തവണകളായിട്ടാണ് പണം കത്തിച്ചതെന്നും ഇയാൾ തുറന്നു പറഞ്ഞു. തുറന്നു പറച്ചിലിനു പിന്നാലെ ഇയാളെ 30 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കോടതി വിധി അനുസരിക്കാത്തതിനാണ് നടപടി.
25 തവണകളായി ആറ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഇത്രയും ഭീമമായ തുക ഇയാൾ പിൻവലിച്ചത്. സെപ്തംബർ 23, ഡിസംബർ 15 തീയതികളിലാണ് പണം കത്തിച്ചത്. ഒട്ടാവ സിറ്റിസൺ റിപ്പോർട്ട് ചെയ്യുന്നു.
പണം പിൻവലിച്ചതിന്റെ രസീതുകൾ തെളിവായിട്ടുണ്ടെന്നും പണം കത്തിക്കുന്നത് ആരും കണ്ടിട്ടില്ലെന്നും മക്കോൺവില്ലേ പറഞ്ഞു. ഇയാളുടെ പ്രവർത്തി ധാർമ്മികമായി അപലപനീയമാണെന്നും മക്കളുടെ താല്പര്യങ്ങൾക്ക് തുരങ്കം വെക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു.
ജയിൽ ശിക്ഷയ്ക്ക് പുറമെ സമ്പത്തിന്റെ കണക്ക് കോടതിയിൽ അറിയിക്കുന്നത് വരെ ഇയാൾ 2000 ഡോളർ( ഏതാണ്ട് ഒരു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി എണ്ണൂറ്റി എൺപത്തി ഏഴ് രൂപ) ദിവസവും ഭാര്യയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.55-കാരനായ മക്കോൺവില്ലെ 2018-ൽ ഒട്ടാവ മേയറായി മത്സരിച്ചിട്ടുണ്ട്. എന്നാൽ പരാജയപ്പെട്ടു.