തിരുവനന്തപുരം : ഇന്ന് ഇന്ത്യ നിശ്ചലം ആയേക്കും. കോവിഡ് മഹാമാരിയുടെ അതിപ്രസരം വന്നതോടുകൂടി ഇന്ത്യയിൽ മറ്റ് പണിമുടക്കുകളും ഹർത്താലുകളും നടന്നിരുന്നില്ല. ഏറെ നാളുകൾക്കുശേഷം ഇന്ത്യയിൽ ഇതാ ദേശീയപണിമുടക്ക് നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തുകൊണ്ടാണ് രാജ്യമൊട്ടുക്കുമുള്ള വിവിധ തൊഴിലാളി സംഘടനകൾ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നത്.
ഇന്ന് പുലർച്ചയോടെ ആരംഭിച്ച ദേശീയപണിമുടക്ക് രാത്രി 12 മണി വരെ തുടരും . എന്നാൽ പണിമുടക്കിൽ നിന്നും ബി.എം.എസ് സംഘടന വിട്ടുനിന്നു . കേന്ദ്ര-സംസ്ഥാന തൊഴിൽ സംഘടനകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സംഘങ്ങളും സ്വയംതൊഴിൽ ജോലിചെയ്യുന്ന തൊഴിലാളികളും ഇന്നത്തെ പണിമുടക്കിൽ പങ്കുചേരും. എല്ലാ ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും കെഎസ്ആർടിസി ബസ്സുകൾ ഓടുകയില്ല.
വിട്ടുനിന്ന ബിഎംഎസ് തൊഴിലാളി സംഘടനകൾ ഒഴികെയുള്ള രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായിട്ടാണ് ഇന്നത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് കുസാറ്റ്, എംജി ,ആരോഗ്യ സർവ്വകലാശാല, കണ്ണൂർ തുടങ്ങിയ യൂണിവേഴ്സിറ്റികൾ അവരുടെ പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇന്ന് നടക്കാനിരുന്ന എം. പി . എഡ് പരീക്ഷ നാളെ നടത്തും.