വിശാഖപട്ടണത്തെ വിഷ വാതക ചോർച്ചയിൽ നിന്നും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷകനായത് ‘പബ്‌ജി’ മൊബൈൽ ഗെയിം. വാതക ചോർച്ച സംഭവിക്കുമ്പോൾ ലഭിക്കാറുള്ള സൈറൺ മുഴങ്ങാത്ത സാഹാചര്യത്തിലാണ് പലരുടെയും ജീവൻ രക്ഷകനായി ‘പബ്‌ജി’ അവതരിച്ചത്.
വെളുപ്പിന് മൂന്നുമണിയോടുകൂടി വാതക ചോർച്ച സംഭവിക്കുമ്പോൾ ഗ്രാമത്തിലെ ജനങ്ങൾ ഉറക്കത്തിലായിരുന്നു. എന്നാൽ അന്നേരവും ഉറങ്ങാതെ പബ്‌ജി കളിച്ച യുവാവാണ് ഇവർക്ക് രക്ഷകനായി മാറിയത്.
വിഷവാതക ചോർച്ച സംഭവിക്കുമ്പോഴും ഫാക്ടറിയിൽ നിന്നും 200 മീറ്റർ അകലെ വീടുള്ള കിരൺ എന്ന യുവാവ് പബ്‌ജിയിൽ മുഴുകിയിരുന്നു. വിഷ വാതകത്തിന്റെ ഗന്ധം പരന്നതും പന്തികേട് തോന്നിയ കിരൺ പ്ലാന്റിലെ സുരക്ഷാ ജീവനക്കാരനെ വിളിച്ചു കാര്യമന്വേഷിച്ചപ്പോഴാണ് വാതക ചോർച്ചയാണ് കാരണമെന്ന് മനസ്സിലായത്.
പിന്നെ വൈകിയില്ല. തന്റെ സുഹൃത്തുക്കളെയും വിവരമറിയിച്ച് ഉറങ്ങി കിടന്നിരുന്നവരെ വിളിച്ചുണർത്തി പ്രദേശത്തെ ഉയരം കൂടിയ ഇടത്തേക്ക് മാറി.
എന്നാൽ ഏവരെയും രക്ഷപെടുത്തുന്നതിനിടയിൽ കിരണിന് ഇവരോടൊപ്പം വേഗം പിടിക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇയാളുമായി ആദ്യം സമ്പർക്കത്തിലായ വ്യക്തി പറഞ്ഞു.വിഷവാതക ചോർച്ചയിൽ 11 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 405 പേർക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടതായും വന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.