ഹൈദരാബാദ്: മകനോടുള്ള സ്നേഹത്തിനു മുന്നിൽ ഈ മാതാവിന് 1,400 കിലോമീറ്റർ ദൂരം ഒന്നുമല്ല. മൂന്നു ദിവസം കൊണ്ട് സ്വന്തം സ്കൂട്ടിയിലാണ് ഇത്രയും ദൂരം അവർ പിന്നിട്ടത്. തെലങ്കാനയിലെ നെല്ലൂരിൽ അകപ്പെട്ട മകനെ ആന്ധ്രാപ്രദേശിയിൽ മടക്കിയെത്തിച്ച 48-കാരിയായ റസിയ ബീഗമാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
ലോക് ഡൗണിൽ അകപ്പെട്ടുപോയ മകനെ മടക്കി എത്തിക്കാൻ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.
‘ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
നിസാമാബാദിലെ ഒരു സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുൻപ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. രണ്ട് ആൺമക്കളിൽ ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയാണ്. എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിനു പോയ രണ്ടാമത്തെ മകൻ നിസാമുദ്ദീനെ വീട്ടിലെത്തിക്കാനാണ് ഈ അമ്മ സാഹസത്തിന് മുതിർന്നത്.
പൊലീസ് തടയുമെന്ന ഭയം കൊണ്ടാണ് മൂത്തമകനെ അയയ്ക്കാതെ താൻ തന്നെ ഈ ഉദ്യമത്തിന് ഇറങ്ങിയതെന്ന് റസിയ വാർത്താ ഏജൻസിയോട് പറഞ്ഞു.തുടക്കത്തിൽ ഒരു കാർ എടുത്ത് യാത്ര ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. എന്നാൽ പിന്നീട് അതു വേണ്ടെന്നു വച്ച് സ്കൂട്ടറുമായി റോഡിൽ ഇറങ്ങുകയായിരുന്നു. ഏപ്രിൽ 6 ന് രാവിലെ അവർ യാത്ര ആരംഭിച്ച റസിയ പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി.
മകനോടൊപ്പം അതേ ദിവസം സ്വന്തം ആന്ധ്രയിലേക്കു പുറപ്പെട്ട അവർ ബുധനാഴ്ച വൈകുന്നേരം ബോധനിൽ തിരിച്ചെത്തുകയും ചെയ്തു. യാത്രയിൽ ഒപ്പം കരുതിയ റൊട്ടി കഴിച്ചാണ് വിശച്ച് അടക്കിയതെന്നും അവർ പറഞ്ഞു.