തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. മന്ത്രി വി.ശിവൻകുട്ടി ഉള്‍പ്പെടെ പ്രതിപട്ടികയിലുള്ള ആറുപേരും വിചാരണ നേരിടണം. സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികൾ വിടുതൽ ഹർജിയിൽ നടത്തിയിരുന്ന പ്രധാന വാദം. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎക്കും അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.