പ്രവാസി വ്യവസായി ഭാസ്‌കർ ഷെട്ടിയെ 2016 ൽ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രധാന പ്രതികളായ ഭാര്യയും മകനും ഉൾപ്പെടെ മൂന്നു പേർക്ക് ചൊവ്വാഴ്ച ഉഡുപ്പിയിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഉഡുപ്പി ജില്ലാ, സെഷൻസ് കോടതി ജഡ്ജി ജെ എൻ സുബ്രഹ്മണ്യ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, ജ്യോതിഷിയായ നിരഞ്ജൻ ഭട്ട് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2016 ജൂലൈ 28ന് ആണ് സംഭവം നടന്നത്. ഉഡുപ്പി ജില്ലയിലെ ഇന്ദ്രാലി സ്വദേശിയായ എൻആർഐ സംരംഭകനായ ഷെട്ടിയെ ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽ കൊലപ്പെടുത്തി. അതിനു ശേഷം ജ്യോതിഷിയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്തു.
ഭാസ്‌കർ ഷെട്ടിയെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിന്റെ മാതാവ് മണിപ്പാൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രാജേശ്വരി ഷെട്ടിയും നിരഞ്ജനുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭാസ്കർ ഷെട്ടി എതിർത്തിരുന്നു. സ്വത്തു തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ഭാര്യയും മകനും നിരഞ്ജനും ചേർന്ന് ഭാസകർ ഷെട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.