കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയിൽ. തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകൾ ഇനിയും ശേഖരിക്കാനുണ്ട്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘം തുടരന്വേഷണം എന്ന പേരിൽ പുനരന്വേഷണം നടത്തുന്നതെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് തനിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടായതെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.