കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായി എന്നതു പ്രോസിക്യൂഷൻ വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ പക്കൽ മാത്രമാണ് കോടതി തയാറാക്കിയ ഫോർവേഡ് നോട്ടുള്ളത്. ഇത് പുറത്തു പോയത് എങ്ങനെ എന്നു പ്രോസിക്യൂഷൻ വ്യക്തമാക്കണം എന്ന ആവശ്യമാണ് കോടതി ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മേയ് 31നു പരിഗണിക്കാൻ കോടതി മാറ്റിവച്ചു.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ തെളിവുകൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിക്കു സമർപ്പിച്ചിട്ടുണ്ട്. ഹർജി ഈ മാസം 26നു പരിഗണിക്കുന്നതിനാണു മാറ്റിവച്ചിരിക്കുന്നത്. ദിലീപിനെതിരായ അപേക്ഷയിൽ പ്രതിഭാഗത്തിന് എതിർ സത്യവാങ്മൂലം നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.