തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മൂന്ന് പ്രതികളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, മൂവാറ്റുപുഴ സ്വദേശി ജലാൽ, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരായിരുന്നു സ്വർണ്ണം ഇടപാടുകാരിലേക്ക് എത്തിച്ചിരുന്നത്.
ഇവരിൽ നിന്നും കൂടുതൽ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും സൂചനയുണ്ട്. വളരെക്കാലമായി കസ്റ്റംസ് തിരച്ചിൽ നടത്തുന്ന ജലാൽ ഇന്നലെ കീഴടങ്ങിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ റമീസുമായും ഇയാൾക്ക് ബന്ധമുണ്ട്. ജലാൽ സ്വർണ്ണം കടത്താൻ ഉപയോഗിച്ചിരുന്ന കാർ ഇന്നലെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നുമാണ് കാർ പിടിച്ചെടുത്തത്. മുൻ സീറ്റിനടിയിൽ രഹസ്യ അറകൾ ഉണ്ടാക്കി അതിലായിരുന്നു സ്വർണ്ണക്കടത്ത് നടത്തിയിരുന്നത്. അറസ്റ്റിലായ മൂന്നുപേരും കേരളത്തിലെത്തുന്ന സ്വർണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരാണ് എന്നാണ് റിപ്പോർട്ട്. മൂവരേയും ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.