കോട്ടയം: പാലായിൽ മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. കാഞ്ഞിരത്തുംകുന്നേൽ സ്വദേശി ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതിന്റെ പേരിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. പിന്നീടാണ് ഗോപാലകൃഷ്ണൻ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല.