കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹന അപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കിട്ടിയെന്നും തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സംഭവം.
ഹാർഡ് ഡിസ്ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ എന്നിവർ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു.