കോങ്‌സ്‌ബെര്‍ഗ്: നോര്‍വേയില്‍ കോങ്‌സ്‌ബെര്‍ഗ് നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചു. സാധാരണഗതിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാല്‍ നോര്‍വേയില്‍ പോലീസ് ആയുധങ്ങള്‍ കൈയില്‍ കരുതാറില്ല. എന്നാല്‍ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാര്‍ക്കും ആയുധങ്ങള്‍ കൈയില്‍ കരുതാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.