ഹൈദരാബാദ്: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ പ്രദീപ് ആണ് ഭാര്യ സ്വാതി(35), മക്കളായ കല്യാൺ കൃഷ്ണ(6), ജയ കൃഷ്ണ(2)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അതേ വിഷം കഴിച്ച് പ്രദീപും കഴിച്ചു ജീവനൊടുക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
ശനിയാഴ്ച മുതല്‍ പ്രദീപിനെയും കുടുംബത്തെയും പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാലു പേരെയും വീട്ടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആര്‍ക്കും ഒരു ഭാരമാകാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അച്ഛന് പ്രദീപ് എഴുതിയ കത്ത് കണ്ടെടുത്തതായും പറയപ്പെടുന്നു.