gnn24x7

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ; മൃതശരീരം മുറിച്ച് മാറ്റിയ കത്തി കണ്ടെത്താനായില്ല

0
326
gnn24x7

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടിയും പെട്രോൾ കൊണ്ടുവന്ന കന്നാസും കിട്ടിയെങ്കിലും ശരീരം മുറിയ്ക്കാനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. 

കൊല്ലം സ്വദേശിനി സുചിത്രയെ സുഹൃത്തായ പ്രശാന്ത്  പാലക്കാട്ടെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

പ്രതി പ്രശാന്തിനെ കൊലപാതകം നടന്ന പാലക്കാട് മണലിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുക്കളയോട് ചേർന്ന മുറിയിൽ വെച്ച് ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചതായി പ്രതി പറഞ്ഞു.

തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കാൻ  ശ്രമിച്ചു. ഇതിന് ശേഷമാണ് വീടിന് തൊട്ടു ചേർന്ന ചതുപ്പിലാ കുഴിച്ചിട്ടത്. തെളിവെടുപ്പിൽ മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടി ആദ്യം കണ്ടെത്തി.

വീട്ടിൽ നിന്നും നൂറ്  മീറ്ററിലേറെ  മാറി മറ്റൊരു കുറ്റിക്കാട്ടിലാണ് മൺവെട്ടി ഉപേക്ഷിച്ചിരുന്നത്. തുടർന്ന് മൃതദേഹം കത്തിയ്ക്കാനായി കൊണ്ടുവന്ന പെട്രോൾ കാനും കണ്ടെത്തി.

കത്തി എറിഞ്ഞതിന്റെ ഡമ്മി പരീക്ഷണവും നടത്തി. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും തിരച്ചിൽ നടത്തി. കത്തി പ്രധാന തെളിവായതിനാൽ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും തിരച്ചിൽ നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാർ പറഞ്ഞു. 

മാർച്ച് 20നാണ്  യുവതിയെ പാലക്കാട്ടെ വീട്ടിൽ വെച്ച് സുഹൃത്തായ പ്രശാന്ത്  കൊലപ്പെടുത്തിയത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടും ബന്ധം വീട്ടുകാർ അറിയുമെന്ന ഭീതിയുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here