മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻസിബി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയിൽ അവകാശപ്പെട്ടു.
അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായയതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്.