സൂരി: കൊറോണ രോഗികൾക്കായി ക്വാറന്റൈൻ ക്യാമ്പ് തുടങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം ഉണ്ടായത്.
ഗ്രാമവാസികളുടെ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ഗ്രാമവാസികൾ പരസ്പരം ബോംബെറിയുകയായിരുന്നു. ബോംബിറാലാണ് ഒരാൾ കൊല്ലപ്പെട്ടത്. ക്വാറന്റൈൻ ക്യാമ്പ് തുടങ്ങുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജില്ലയിൽ തലിബ്പുർ ഗ്രാമത്തിലെ ഒരു സ്കൂളിനോട് ചേർന്നുള്ള ഹോട്ടലിൽ ക്യാമ്പ് സ്ഥാപിക്കാന്‍ അധികൃതർ ആലോചിച്ചിരുന്നു. ഇത് ഒരു വിഭാഗത്തിന് ഇഷ്ടമായിരുന്നില്ല. മറ്റൊരു വിഭാഗം ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.
മധ്യവയസ്കനായ ഒരാളാണ് കൊല്ലപ്പെട്ടത്. ബോംബേറിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഘര്‍ഷത്തിന്റെ വ്യക്തമായ കാരണം പൊലീസ് പറഞ്ഞിട്ടില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്.