കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എൽസിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാർഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷനൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25ലക്ഷം രൂപ കൈക്കൂലിയായി ബാങ്ക് വഴി നൽകി. ബാക്കി തുക ആവശ്യപ്പെട്ടതിനെ തുടർന്നു എം.ബിഎ വിദ്യാർഥിനി വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ പക്കൽ നിന്നും തുക ഏറ്റുവാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.